Thursday, December 25, 2008

ഭാവുകം

സന്ധ്യയിലെ ആകാശം........ ഒരു നീണ്ട പകലിന്റെ അവസാനം സഫലീകരിക്കപെട്ട പ്രണയത്തെ ചിത്രീകരിക്കുന്നു.

സൂര്യനാല്‍ നെറുകില്‍ സിന്ധൂരമണിഞ്ഞു സുമംഗലിയായ് നില്ക്കുന്ന സുന്ദരിയായ ആകാശം എനിക്കേറെ ഇഷ്ട്ടമാണ്.





നേര്‍ത്ത സന്ധ്യയുടെ ദീപ്തഭംഗിയിതു
മാനം സിന്ധൂരമണിഞ്ഞു സുമംഗലിയായ്.
അസ്തമയ സൂര്യന്റെ ചുംബനമേറ്റവള്‍
നമ്മ്രമുഖിയായ് വ്രീളയായ് മൌനമായ്.

ഒരു നീണ്ട പകലിന്‍ കാത്തിരിപ്പിന്‍
സാഫല്യമായ്, വര്‍ണപ്രഭാപൂരം സാക്ഷിയായ്,
നെറുകില്‍ കുങ്കമം ചാര്‍ത്തിയവളെ
ഞായറിന്‍ സ്വന്തമാക്കിയവന്‍ ചിരിതൂവിനിന്നു.

ഉഷകാലയാത്രയില്‍ ഉദിക്കുന്ന വഴി
കിഴക്കിന്റെ കോണില്‍ കണ്ടുമുട്ടി.
പറയാതറിഞ്ഞവര്‍ പരസ്പരം,
യാത്ര തുടര്‍ന്നു നിമിഷങ്ങളടര്‍ന്നു വീണു.

ജ്വലിചു നിന്നവന്‍ കനലിന്റെയഗ്നിയായ്
സങ്കോജം നിറഞ്ഞുവോ, മനസ്സില്‍ നിന്റെ
രൌദ്രഭാവം ഭീതിയുണര്‍ത്തിയോ?
തളര്‍ന്നു പോയതു അവളുടെ സ്നേഹമോ?

വെറുതെയെങ്കിലുമവള്‍ ചോദിച്ചു നിന്നുപോയ്
പിന്‍വാങ്ങുന്ന നിഴലുകള്‍ ഇനി
വരാനിരിക്കുന്ന വിരഹത്തെ കുറിക്കുന്നുവോ?
ഈ നിഴലുകള്‍ ക്കൊപ്പം നഷ്ടമാകുമോ
നിന്നെയും, നിന്റെ സ്നേഹവും?
ഇല്ല ഉത്തരമെങ്കില്‍ പിരിയാം നമുക്കിനി
തിരിച്ചു പോകാനാകുമോ? എങ്കിലെല്ലാം മറക്കാം
ഈ കഴിഞ്ഞ പകലിന്റെ പകുതിയത്രയും.

ശാന്തനായര്‍ക്കന്‍, കുറഞ്ഞുവോ താപം?
നീങ്ങിയല്‍പ്പം, പിന്നെ മെല്ലെയോതി...
കാത്തു നിന്നു ഞാന്‍ മാതാ
പക്രുതിയുടെ മൌനാനുവാദത്തിനായ്
പറഞ്ഞുവത്രെ, ഈശ്വരന്‍ എനിക്കായ്
തീര്‍ത്തിതു നിന്നെ, എങ്കിലും
ഈ പകലിന്റെയന്ത്യമാം നിമിഷം
വരെ കാത്തിരിക്ക നീ.
അനവദ്യമാം ആ മുഹൂര്‍ത്തിലമ്മ
നിന്നെയെന്‍ കയ്യിലേല്പ്പിച്ചിടും.

ഇനിവരും ദിവസങ്ങളത്രയും
ഇന്നിന്റെ പ്രതിബിംബമായിരിക്കട്ടെ
പടിഞ്ഞാറു ചായുന്ന സൂര്യനും അവനില്‍
അലിയുന്ന വധുവിനും എന്റെ "ഭാവുകം"

.

Tuesday, November 11, 2008

മൃത്യു

"മൃത്യു" അല്ലെങ്കില്‍ "മരണം", ആ പ്രഹേളികയെ കുറിച്ചു ആര്‍ക്കാണ്‌ മുഴുവനായും അറിയുന്നത്‌?

ശാസ്ത്രം വളരെ പുരോഗമിച്ചെങ്കിലും മരണം ഇന്നും ഉത്തരം കിട്ടാത്ത ഒരു കടങ്കഥയാണ്‌. അതിന്റെ ശബ്ദമറിയുവാന്‍, രൂപമറിയുവാന്‍, ഗന്ധമറിയുവാന്‍ ഒരിക്കലെങ്കിലും കൌതുകം തോന്നാത്തവര്‍ ആരും തന്നെ ഉണ്ടാവില്ല.

എന്നാല്‍ അതുകൊണ്ടു മാത്രം നാം മരണത്തെ സ്നേഹിക്കുന്നു എന്നു പറയാന്‍ സാധിക്കുമോ?





" പ്രണയിക്കുന്നുവോ നിന്നെ ഞാന്‍ ?

വലുതായെന്‍ വിസ്മയം ചെറുകണ്ണുകളില്‍
നിന്‍ രൂപമൊന്നു കാണുവാന്‍.
ഇരുട്ടിന്നാഴങ്ങളില്‍ നേരമേറെയാം വരെ
നിന്‍ സ്വരത്തിനായ് കാതോര്‍ത്തു കാത്തിരുന്നു ഞാന്‍.

ചോരനാണു നീ മോഹങ്ങളെ, സ്വപ്നങ്ങളെ
കവര്‍ന്നെടുക്കുന്ന കള്ളന്‍.
തിരിച്ചു നീട്ടാതെ കട്ടെടുക്കുന്നു ജീവനെ,
മുറിവേല്‍പ്പിക്കുന്നു പ്രിയജനങ്ങളെ
പറിച്ചെടുക്കുന്നു തീരാവേദന നല്കി നീ
തല്ലിക്കെടുത്തുന്നു ജീവ നാളങ്ങളെ...
ലോകത്തെ ജയിക്കുമാ ദ്വിഗ്‌വിജയരാം പ്രതിയോഗികളെ
കീഴ്പെടുത്തുന്നു നീ നിഷ്പ്രയാസം.

പരിഹാസമണിഞ്ഞു നൃത്തമാടിടുന്ന
നിന്‍ നടനകേളികള്‍ കഴുകിക്കളയുന്നു
പരിഹാരമില്ലത്ത പാപങ്ങളെ.
ഏന്തു നിന്‍ കൈകള്‍ക്കസാധ്യം ?
ആനുഗ്രഹിക്കുന്നു പ്രാണവെദനയില്‍
പിടഞ്ഞീടും രോഗാതുരരാം പരിജനങ്ങളെ.

ഇരുണ്ട ഇടവഴികള്‍ പിന്നിലാക്കി
കാലചക്രത്തിനൊപ്പം നടന്നു നീങ്ങവെ
എന്നു നീ വന്നു പുല്കുമെന്നാത്മാവിനെ
എന്നോര്‍ത്തു വേദനിപ്പു ഞാന്‍.

വെളിച്ചം കീറാത്ത നിശാകമ്പളത്തില്‍
അദൃശ്യമാം നിഴലായ് മറഞ്ഞാടുന്ന
നീ എന്തെന്നറിയുവാന്‍ നിന്‍ ഗന്ധമറിയുവാന്‍
വെറുതെയെങ്കിലും മോഹമെന്നറിയുന്നുവോ? "

.

Saturday, June 14, 2008

ഓര്‍മ്മകള്‍

"മകനെ നഷ്ടപെട്ട്‌, എന്നെങ്കിലും ഒരിക്കല്‍ അവനെ തിരിച്ചു കിട്ടും എന്ന പ്രതീക്ഷയില്‍ മാത്രം ജീവിക്കുന്ന ഒരമ്മ."

രണ്ടു ദിവസം മുന്‍പ്‌` രാവിലെ വേഗത്തില്‍ പേപ്പര്‍ മറിച്ചു നോക്കുന്നതിനിടയില്‍ കണ്ണിലുടക്കിയതാണു ആ അമ്മയുടെ ചിത്രവും അവരുടെ നീറുന്ന വേദനയുടെ കഥ പറയുന്ന അക്ഷരങ്ങളും....... കാണാതായ തന്റെ കുഞ്ഞിനു വേണ്ടിയുള്ള അന്വേഷണങ്ങള്‍ എങ്ങുമെത്താതെ വഴിമുട്ടി നില്ക്കുമ്പൊള്‍, അതിനു നിയോഗിക്കപ്പെട്ടവര്‍ ഈ അമ്മയുടെ ചോദ്യങ്ങള്‍ക്കു മുന്‍പില്‍ നോക്കുകുത്തികളാവുന്നു.

ഇതൊരു ഒറ്റപെട്ട സംഭവമല്ല....മുന്‍പും ഇതുപൊലെയുള്ള തിരോധാനങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. ഏന്താണ്‌ ഈ കുഞ്ഞുങ്ങള്‍ക്കു സംഭവിക്കുന്നത്‌..?... പെട്ടെന്ന്‌ ഒരു ദിവസം അവര്‍ എങ്ങോട്ടാണ്‌ അപ്പ്രത്യക്ഷരാവുന്നത്‌?

ചിലതിന്റെയെങ്കിലും ചുരുളുകള്‍ അഴിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇനിയും ഇതുപൊലെയുള്ള സംഭവങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും...ഒരു പക്ഷെ ഇപ്പൊള്‍ ഉള്ളതിനേക്കള്‍ കൂടുതലായി.............ഇനിയും നഷ്ടപ്പെട്ട തന്റെ കുഞ്ഞുങ്ങളെ കാത്തിരിക്കുന്ന അമ്മമാരെ നമ്മള്‍ക്കു കണേണ്ടിവരും........അവരുടെ ചോദ്യങ്ങള്‍ക്കു എന്തു മറുപടിയാണു നമ്മള്‍ നല്കുക?

അന്വേഷിക്കാന്‍ നിയോഗിക്കപെട്ടവര്‍ മുന്‍പോട്ടുപോവാനാവാതെ മിഴിച്ചു നില്ക്കുമ്പോള്‍ കുറച്ചു നേരത്തേക്കെങ്കിലും നമുക്കും ഈ അമ്മമാരുടെ വേദനയില്‍ പങ്കുചേരാം............



വെയിലേറ്റു തളര്‍ ന്നൊരീ സന്ധ്യയും,
വിടവാങ്ങാന്‍ വെമ്പുന്ന വെളിച്ചവും,
പകലിന്റെ കാഴ്ചയെ കവര്‍ ന്നെടുക്കും രാത്രിയും സാക്ഷിയായ്...
വീണ്ടും ചൊരിയുന്നു വര്‍ഷമീ മേഘങ്ങള്‍.

പുഞ്ചിരി മായാത്ത കുഞ്ഞു മുഖമിന്നുമെന്‍ മനസ്സില്‍
നീറുന്നൊരോര്‍ മ്മയായ് മായാതെ നില്ക്കവെ,
മഴയില്‍ കുതിരുമീ പ്രദോഷം കുത്തിനോവിക്കുന്നു
മനസ്സിലെ മായാത്ത മുറിവിനെ.

ഉതിര്‍ന്നു വീഴുമീ മഴത്തുള്ളികളിലലിഞ്ഞ നിന്‍
ചിരിയുടെ മകരന്ദസ്മൃതിയില്‍ നില്ക്കവെ
ചെംചുവപ്പോലും പവിഴാധരങ്ങള്‍ പൊഴിച്ച
മുത്തുകളിന്നും കുളിര്‍കാറ്റിന്‍ സംഗീതമുതിര്‍ ത്തിടുന്നു.

അരുണാഭമായ കവിളുകളാല്‍ ലജ്ജയാര്‍ന്നു
നവീനമാം ദര്‍പ്പണം പൊലും.
വിടര്‍ന്ന കുഞ്ഞു കണ്ണുകളിലൊരായിരം ചോദ്യങ്ങളായിരുന്നു.
കുഞ്ഞു കൈകളോ അനുഗമിച്ചിരുന്നു ജിജ്ഞാസുവാം
താമരമൊട്ടുകളാം വിടര്‍ന്ന നയനങ്ങളെ.

കൌതുകം കാണുന്നതിനെയൊക്കെയും തൊട്ടുണര്‍ത്തുവാന്‍
പിഞ്ചു കാലുകള്‍ മണ്ണില്‍, വിരിഞ്ഞ പൂവിന്‍
നയനാഭിരാമമാം ഒരുനൂറു ചിത്രങ്ങളെഴുതി.

അഭിശപ്തമാം എതോ നിമിഷം വെര്‍പെടുത്തി നിന്നെ
നഷ്ടമായ് നിന്നെയും നിന്റെ നിസ്വനങ്ങളും.
വ്യര്‍ത്ഥമീ ജീവിതം വൃഥാ വ്യര്‍ത്ഥമാകുന്നു
കുഞ്ഞേ നിന്റെ നഷ്ടബോധതില്‍.

മരിക്കാത്ത ഓര്‍മതന്‍ പ്രതീക്ഷയില്‍
ബാക്കിനില്ക്കുന്നിതെന്‍ ജീവിതം നിന്‍ വരവേല്‍പ്പിനായ്...

.

Friday, May 2, 2008

നിറങ്ങള്‍

""ഒരു വിളിപാടകലെയായിരുന്നു നീ"

കുങ്കുമചാര്‍ത്തണിഞ്ഞു നില്ക്കുന്ന സന്ധ്യയിലും, പ്രഭാതത്തില്‍ പുല്‍ ക്കൊടിതുമ്പില്‍ നിന്നും ഉതിര്‍ന്നു വീഴാന്‍ കാത്തു നില്‍ക്കുന്ന മഞ്ഞുതുള്ളിയിലും......... അങ്ങനെ പ്രകൃതിയുടെ മനോഹാരിത നിറഞ്ഞു നില്‍ക്കുന്ന എല്ലാത്തിലും അവന്‍ അവളെ കണ്ടു.

ഈ സന്ധ്യയെ നിറച്ചാര്‍ത്തണിയിക്കുന്നതു നീയാണു, മഞ്ഞുനീര്‍ത്തുള്ളികളില്‍ പ്രതിഫലിക്കുന്ന വര്‍ണ്ണങ്ങള്‍ നിന്റെ മന്തസ്മിതങ്ങളാണു......




സന്ധ്യാംബരത്തിന്റെ ചെംചുവപ്പോലും
നിറങ്ങള്‍ക്കു ശോഭയേകി നീ.
എന്റെ സ്വപ്നങ്ങളെ ആയിരം വര്‍ണ്ണങ്ങളില്‍
ചാലിച്ചെഴുതിയ ചിത്രങ്ങള്‍
തീര്‍ത്തതു നീയായിരുന്നു……..

അലയുന്ന മനസ്സുമായ് അലറിത്തെറിക്കുന്ന
ആഴിതന്‍ ഏകാന്ത തീരത്തു
ഏതോ ശാന്തമാം സ്വപ്നം പോലെ
അലയുന്നു ഞാന്‍, അതില്‍
വിടരുന്നു പവിഴപ്പുറ്റുകല്‍ വര്‍ണ്ണങ്ങള്‍.

ശീതളഛായയേകി നില്ക്കുന്ന വനാന്ത-
രന്തിന്‍ നിഗൂഢസ്വപ്നങ്ങളില്‍
മന്ദമാരുതന്റെ താരാട്ടുകേട്ടുറങ്ങുന്ന
പുല്കൊടിതുമ്പില്‍ നിന്നുതിര്‍ന്നുവീണതു
നിന്‍ മന്ദസ്മിതത്തിന്‍ എഴുവര്‍ണ്ണങ്ങളായിരുന്നു.

അനര്‍ഘമാം നിമിഷത്തിന്റെയന്ത്യതില്‍
നിന്നെ ഞാനറിഞ്ഞുവെന്നാകിലും……
ഇനിയും എത്റ സംവല്‍സരങ്ങള്‍ നിന്നടുത്തെത്തുവാന്‍
ഒരു വിളിപാടകലെയാണെന്നു തിരിച്ചറിഞ്ഞെങ്കിലും
കഴിയുമോ ഹ്രസ്വമാം ദൂരത്തെ വിജയിക്കുവാന്‍ ?.....

.

Friday, April 18, 2008

നീ

നമ്മുടെ ഒരോ പ്രതിസന്ധിയിലും വഴികാട്ടിയാവുന്ന, പ്രതിഫലം ആഗ്രഹിക്കാത്ത നമ്മുടെ നല്ല സുഹൃത്തുക്കള്‍ക്കു വേണ്ടി....

മീട്ടാത്ത വിപഞ്ജികയുടെ സ്വരം ഞാനറിഞ്ഞതു
നിന്‍ വിരല്‍ത്തുമ്പില്‍ നിന്നായിരുന്നു.

ഒരു നിമിഷത്തിന്‍ മയക്കത്തിന്നിടയില്‍
ജീവിതവും യാഥാര്‍ത്ഥ്യവും അന്യമായ്
എതോ എകാന്ത തീരത്തു ഞാനലയവേ..

കയ്ത്തിരി നാളമായ് എന്നരികില്‍ വന്നു നീ
തട്ടിയുണര്‍ത്തി, ഭ്രാന്തമാം ചിന്തകള്‍തന്‍
നീരാളികൈകളെ അരിഞ്ഞു വീഴ്ത്തി..

ഇന്നും അറിയാത്ത എതോ സ്വപ്നത്തില്‍ നിന്നും
വിളിച്ചുണര്‍ത്തി എനിക്കായ് ജീവിതത്തിന്‍
വഴിത്താരകള്‍ തീര്‍ത്തു തന്നു.

ഏതൊ നിഴല്‍ വെളിചത്തില്, നിന്നില്‍ ഞാന്
കണ്ടതെന്റെ ആത്മാവിനെയായിരുന്നോ?
അറിയിലെനിക്ക്‌....

ഒരു സ്വാന്തനം പൊലെ എന്നും നീയാം ദീപം
എന്നരികില്‍ വെണമെന്നുഞാന്‍ പറഞ്ഞില്ലയെങ്കിലും
പറയാതറിഞ്ഞു നീയെന്‍ മൌനതിന്‍ വാക്കുകള്‍.

സ്നേഹാര്‍ദ്രമാം മന്ദസ്മിതത്തില്‍ ചാലിച്ച
മന്ത്രങ്ങള്‍ മെല്ലെയോതി നീ
"നിന്റെ സ്വപ്നത്തിന്‍ കുരുന്നു ചിറകുകള്‍ക്കാവില്ല
എനിയുമെറേ ദൂരം താണ്ടുവാന്‍,"

തളരാതെ നിന്‍ വാക്കുകള്‍ പെറുക്കിയെടുക്കവേ
നടന്നകന്നു നീ, മിഴിപൂട്ടി ഞാന്‍.............

.