Sunday, May 17, 2009

ഗൃഹാതുരം



മനസ്സിന്റെ മച്ചകത്ത്‌ മാറാല കെട്ടിയ,
പടിയിറങ്ങിയ ഭൂതകാലത്തിന്റെയോര്‍മ്മകള്‍
ഉള്ളിലെയഗ്നിയില്‍ ഭസ്മമായെങ്കിലും,
ഗൃഹാതുരത്വത്തിന്‍ ഗന്ധമുയര്‍ത്തുന്നു.

വേരുകള്‍ തേടിയുള്ള യാത്രയിലൊരു തിരിച്ചു
പോക്കിനായ് മനമേറേ കൊതിച്ചിരുന്നു.
ചെന്നെത്തി ബാല്യത്തിന്റെ തീരത്ത്‌.
കണ്ടില്ല പൊടിതട്ടിയെടുത്തൊരു ചിത്രം പോലും.

വിണ്ണില്‍, മുകില്‍ കൈകളിലേന്തിയ
മാലയെപ്പൊഴോ തകര്‍ന്നുപോയെങ്കിലും
പൊട്ടിയ ചരടിലെ മണിമുത്തുകള്‍
ഒരു കുടം നീരുമായ് താഴേക്കുതിരവേ,
വിടരും പനിനീര്‍ ദലങ്ങളുടെ സുഗന്ധം
തോല്‍പ്പിക്കുമാ മണ്ണിന്റെ ഗന്ധം
ജന്മങ്ങള്‍ക്കപ്പുറത്തെങ്ങോ കളഞ്ഞു പോയൊരാ
നഷ്ടസ്മൃതികളെ തഴുകിയുണര്‍ത്തുന്നു.

കനവു കണ്ടു ഞാനെന്‍ നിളയെ, വീണ്ടുമാ
തീരത്തു കളിവീടുണ്ടാക്കുന്നതും,
എപ്പൊഴോ ഞാന്‍ നട്ട മുല്ലവള്ളിയുടെ
പൂവുകള്‍ കൊണ്ടെന്‍ വള്ളികുടിലുകള്‍ പൂത്തതും.
തേടിയലഞ്ഞു പിന്നെയും ഓര്‍മയിലെ വളപ്പൊട്ടുകള്‍ക്കായ്.

അറിഞ്ഞു ഞാന്‍, മാറുന്ന ലോകത്ത്‌
മാറി ഇന്നെന്റെ ഗ്രാമവും.
കാണുവാനായില്ല നിളതന്‍ തീരത്തു
തീര്‍ത്ത കളിവീടുകളിലൊന്നു പോലും.

തളര്‍ന്നൊഴുകുന്നോരെന്‍ തോഴിയെ
തെല്ലു നെടുവീര്‍പ്പൊടെ നോക്കി നിന്നു ഞാന്‍.

ഒഴുക്കില്‍ നീ മീട്ടിയോരാ സംഗീതവും
നീങ്ങുന്ന നിന്നില്‍ പൊലിഞ്ഞു പോയോരെന്‍
സ്വപ്നങ്ങളും, നീറുന്നൊരു ഗദ്ഗദമായുയരുമ്പോള്‍
ഹൃദയത്തിലൊരു നിശബ്ദനോവായ് നിറഞ്ഞതു
വളപ്പൊട്ടുകളുടെ ചിരിയെന്നു ഞാനറിഞ്ഞു.