Sunday, September 27, 2009

ഓണാശംസകള്‍

എനിക്കന്നും ഒരു സാധാരണ ദിവസം മാത്രമായിരുന്നു.

കമ്പനിയില്‍ എല്ലാവരും ഓണാഘോഷത്തിന്റെ ഉത്സാഹത്തിലായിരുന്നു. ഞാന്‍ ഇവിടെ എത്തിയതിനു ശേഷമുള്ള മൂന്നാമത്തെ ഓണമാണു്‌. കഴിഞ്ഞ രണ്ടു പ്രാവശ്യവുംഇവിടെ ഉണ്ടായിരുന്നെങ്കിലും പരിപാടികള്‍ ഒന്നും കാണാന്‍ പറ്റിയിട്ടുണ്ടായിരുന്നില്ല. ഇന്നെന്തായാലും സ്ഥിതി വ്യത്യസ്തമാണു്‌. എന്റെ ഷിഫ്റ്റ് 3.00 മണിക്കേ തീര്‍ന്നിരുന്നു. പാട്ടും, ഡാന്‍സും ഒക്കെയായി എല്ലാം തുടങ്ങാന്‍ 5.00 മണിയാവും.

ഞാന്‍ ഒരു കപ്പു ചായയുമെടുത്തു ഫുഡ് കോര്‍ട്ടിലെ ഒരു ഒഴിഞ്ഞ കോണില്‍ ചെന്നു നിന്നു. അവിടെ സ്റ്റേജിന്റെ അവസാന മിനുക്കുപണിയിലായിരുന്നു പുതിയതായി ജോയിന്‍ ചെയ്ത കുട്ടികള്‍. അതിനപ്പുറത്തു മൂല്യനിര്‍ണയത്തിലെ പാകപ്പിഴകള്‍ പറഞ്ഞു തര്‍ക്കിക്കുന്ന ഒരു കൂട്ടര്‍. ഇതൊന്നും ശ്രദ്ധിക്കാതെ പ്രോഗ്രാം കമ്മിറ്റിക്കാര്‍ കാര്യമായ ചര്‍ച്ചയിലാണ്‌. മത്സരവിധി വരുമ്പോള്‍ ഇവരായിരിക്കുമല്ലൊ കുരിശിലേറ്റപെടുന്നതു്‌ :).

സമയം 4.00 കഴിഞ്ഞു. ഇളം വെയില്‍ പോഴിക്കുന്ന സൂര്യനു ഒരു തുടുത്ത ഓറഞ്ചിന്റെ നിറമായിരിക്കുന്നു. എന്തോ, മനസ്സിലെവിടെയോ ഓര്‍മ്മകളില്‍ അരുണിന്റെ മുഖമാണു ഓടിയെത്തിയതു്‌. അടുത്ത ദിവസങ്ങളിലൊന്നും അവനെകുറിച്ചു ഓര്‍ക്കുകയോ, സംസാരിക്കുകയോ ചെയ്തിരുന്നില്ല. അറിയില്ല അപ്പോള്‍ അവനെ ഓര്‍ക്കാന്‍ കാരണമെന്താണെന്നു്‌.

കഴിഞ്ഞ വര്‍ഷം ഇതുപോലെയുള്ള ഒരു ഓണാഘോഷ്ത്തിന്റെ തിരക്കിനിടയിലാണ്‌ ഞങ്ങള്‍ പരിചയപ്പെട്ടത്‌. ഇവിടെ വന്നിട്ടു കുറച്ചു കാലമേ ആയിരുന്നെങ്കിലും പലര്‍ക്കും അവന്‍ സുപരിചിതനായിരുന്നു. നേരിട്ടു അറിയില്ലെങ്കിലും ഞങ്ങളുടെ സുഹ്രുത്തായ കിരണ്‍ പറഞ്ഞു എനിക്കു അവനെ നല്ലപോലെ അറിയാമായിരുന്നു. സുഹ്രുത്തുക്കള്‍ക്കു വേണ്ടി എന്തിനും അരുണ്‍ മുന്‍പിലുണ്ടാവുമെന്നു കിരണ്‍ പറയുമായിരുന്നു. അതെനിക്കു ബോധ്യപെടുത്തിതന്നു അന്നു വീണുകിട്ടിയ ആ സൌഹ്രുദം.

പൂക്കളത്തിനുള്ള പൂക്കള്‍ കൊണ്ടുവരാനും, വൈകുന്നേരത്തെ പരിപാടികള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്താനും എല്ലാം അവന്‍ മുന്നിലുണ്ടായിരുന്നു. ഇതിനിടയില്‍ പുലിക്കളിക്കായി കൊണ്ടുവന്നിരുന്ന ചെണ്ടയെടുത്തു താളമിട്ടുകൊണ്ടിരുന്നു. വായിച്ചു നോക്കാന്‍ പറഞ്ഞു അതെനിക്കു തന്നപ്പോള്‍ ഞാന്‍ ഒരു പാഴ്ശ്രമം നടത്തിനോക്കി. കൂടെയുണ്ടായിരുന്നവര്‍ കളിയാക്കിയപ്പോള്‍ പിന്നീടൊരിക്കല്‍ പഠിപ്പിച്ചുതരാമെന്നവന്‍ പറഞ്ഞു. പക്ഷേ അവന്‍ വാക്കു പാലിച്ചില്ല. അല്ലെങ്കില്, വിധി അവനെ അതിനനുവദിച്ചില്ല എന്നു വേണം പറയാന്‍.

എല്ലാം കഴിഞ്ഞു, ഇനി പോയിവേണം നന്നായൊന്നുറങ്ങാന്‍ എന്നു പറഞ്ഞു അന്നു രാത്രി അവന്‍ പോയതു ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്കായിരുന്നു. അവന്റെ കാര്‍, നിര്‍ത്തിയിട്ടിരുന്ന ഒരു ലോറിയില്‍ ചെന്നിടിക്കുകയായിരുന്നു. രാത്രി ഏറെ വൈകിയതല്ലെ, ഉറങ്ങിപോയതായിരിക്കുമെന്നു പലരും പറഞ്ഞു. സത്യത്തില്‍ സംഭവിച്ചതെന്തായിരുന്നെന്നു ഇന്നും എനിക്കറിയില്ല.

എതാനും മണിക്കൂറുകള്‍ മാത്രം നീണ്ടു നിന്ന സൌഹ്രുദമായിരുന്നെങ്കിലും ആ ഓര്‍മകള്‍ എന്നെ അസ്വസ്ഥമാക്കി. പിന്നെ അവിടെ നില്‍ക്കാന്‍ തോന്നിയില്ല. സൂര്യന്‍ അപ്പോഴേക്കും ആ സന്ധ്യയെ സിന്ധൂരമണിയിച്ചിരുന്നു. കാബ് വരുന്ന സമയമല്ലാത്തതു കൊണ്ടു വീട്ടിലേക്കു നടന്നു പോകാമെന്നു വെച്ചു. ആരോടും പറയാതെ ഞാന്‍ ആ തിരക്കില്‍ നിന്നും ഇറങ്ങി നടന്നു.

ഈ ആഘോഷത്തിമിര്‍പ്പിനിടയില്‍ അരുണിനെ കുറിച്ചു ആരെങ്കിലും ഓര്‍ത്തോ എന്നെനിക്കറിയില്ല. മണിക്കൂറുകള്‍ മാത്രം നീണ്ടുനിന്ന ഒരു സൌഹ്രുദം എനിക്കു തന്ന സുഹ്രുത്തേ, എന്റെ സ്നേഹം നിറഞ്ഞ "ഓണാശംസകള്‍".