Saturday, October 17, 2009

ഭൂമി മാപ്പു നല്‍കുമോ?


വിണ്ണിലൊരു മേഘമായ് ദിശയറിയാതലയുന്നിതിന്നു ഞാന്‍...

തെന്നലേ ആര്‍ദ്രമാം നിന്‍ മൃദുസ്പര്‍ശം
അതിലൊരു മഴയായ് പെയ്തിറങ്ങുവാന്‍
സൃഷ്ടിയുടെ ബീജം വിതയ്ക്കുവാന്‍
‍വര്‍ഷാകാലത്തിനായ് നോമ്പു നോറ്റിരുന്നു.

കളി പറഞ്ഞും, ചിരിച്ചും, അറിയാതെ
തെന്നിനീങ്ങുന്ന നീ കൈവെടിഞ്ഞു
ദൂരെ മറയുമ്പോള്‍ വൈകുന്നു ഋതുക്കള്‍
കാലചക്രം തിരിയുന്നതറിയാതെ.

നികടത്തിലത്രെ വരള്‍ച്ചയുടെ നാളുകള്‍
‍വരുന്നതിനി മഴയില്ലാ സംവത്സരങ്ങള്‍.
ശൂന്യതയില്‍ വൈദ്യുത തരംഗങ്ങള്‍
‍പ്രവഹിച്ച സന്ദേശമെന്‍ കാതില്‍ മുഴങ്ങി.

സഹിക്കുന്നതെങ്ങനെ? തെറ്റെന്തു ചെയ്തു ഞാന്‍?
നൂതനലോകത്തിന്റെ കണ്ഠത്തിലിരുന്നു
വിലപിച്ചു ഭൂമി, "മൂഢന്മാര്‍ മനുഷ്യനവന്‍
നിബിഡവനത്തിന്റെ ഭീകരത നീക്കിയത്രെ".

കാറ്റിനെ തേടിയെന്‍ വ്രണിതമാം ഹൃദയം
ജ്വലിക്കുന്ന സൂര്യന്റെ കനലില്‍ പിടഞ്ഞു.
"ഹേ മനുഷ്യാ നീ ഇനിയുമീ ഭൂമിയെ
വരണ്ട മണല്‍ത്തരികളാക്കുമോ?".
നിന്റെ സ്വാര്‍ത്ഥമോഹത്തിന്‍ മെതിയടിയില്‍
‍ഞെരിഞ്ഞു തീരുന്നിതെന്റെ പ്രണയവും.

ആസന്നമരണയായ് ഭൂമി നഷ്ടവിപിനങ്ങളുടെ
വേദനയിലും നിനക്കു മാപ്പു നല്‍കുമോ?
പറിച്ചെടുത്ത ഹരിതകഞ്ജുകം എന്നെങ്കിലും
നിനക്കാകുമോ തിരിച്ചു നല്‍കുവാന്‍?

അപമാനിതയെങ്കിലും സര്‍വ്വം സഹയായ്
ഇന്നുമവള്‍ നില്ക്കുന്നു, നിനക്കേകിടുന്നാശ്രയം

Save our Mother "Earth".